
ചരിത്രപ്രസിദ്ധമായ കോട്ടപ്രദേശത്ത് നമാസ് നടത്തിയതിനെത്തുടർന്ന് വിവാദം; ബിജെപി എം.പി. മേധ കുൽക്കർണി ശുദ്ധീകരണത്തിൽ പങ്കെടുത്തു
പൂനെ: പൂനെയിലെ ചരിത്രപ്രസിദ്ധമായ ശനിവാർവഡ കോട്ടപ്രദേശത്ത് മുസ്‌ലിം വനിതമാർ നമാസ് നടത്തിയതിനെത്തുടർന്ന് കടുത്ത വിവാദം. മറാഠ സാമ്രാജ്യത്തിന്റെ പ്രധാന കോട്ടയായിരുന്നു ശനിവാർവഡ. ഇപ്പോൾ അത് വിനോദസഞ്ചാര കേന്ദ്രമായാണ് നിലകൊള്ളുന്നത്. ഇവിടെയാണ് ഒരുസംഘം മുസ്ലീം വനിതകൾ നിസ്കാരം നടത്തിയത്.
സംഭവം വൈറലായതിനെ തുടർന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, കോട്ടപ്രദേശത്തിനുള്ളിൽ സ്ത്രീകൾ നമാസ് നടത്തുന്നത് കാണാം. ഇതിനെത്തുടർന്ന് ഹിന്ദു സംഘടനകൾ അവിടെ പ്രതിഷേധം സംഘടിപ്പിച്ചു. “ശനിവാർവഡ മതപരമായ പ്രാർത്ഥനയ്ക്കായി അനുവദിച്ചിടമല്ല” എന്നാരോപിച്ചായിരുന്നു ഹിന്ദു സംഘടനകളുടെ പ്രതിഷേധം.
പ്രക്ഷോഭത്തിനിടെ ചില ഹിന്ദു പ്രവർത്തകർ ഗോമൂത്രം തളിച്ച് സ്ഥലം ശുദ്ധീകരിച്ചു. ബിജെപി എം.പി. മേധ കുൽക്കർണിയുടെ നേതൃത്വത്തിലായിരുന്നു ഗോമൂത്രം തളിച്ചത്. “ഇത് ചരിത്രപരമായ സ്ഥലം; മതപരമായ ചടങ്ങുകൾക്കായി ഉപയോഗിക്കരുത്” എന്നും മേധ കുൽക്കർണി പ്രഖ്യാപിച്ചു.
ഇതിനിടെ, പൊലീസും പുരാവസ്തു വകുപ്പും സംഭവം പരിശോധിക്കുകയാണ്. ശനിവാർവഡ ഒരു സംരക്ഷിത പൈതൃകസ്മാരകമാണെന്നും അനുമതിയില്ലാതെ ആകെയുള്ള മതചടങ്ങുകൾക്ക് അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി.











