
ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്തയേക്കാൾ (DA) കുറഞ്ഞ നിരക്കിൽ പെൻഷൻകാർക്ക് ക്ഷാമശ്വാസം (DR) നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. പെൻഷൻകാർക്ക് കുറഞ്ഞ നിരക്ക് നിശ്ചയിച്ച നടപടി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേരള സർക്കാരും കെ.എസ്.ആർ.ടി.സിയും നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ട് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കുക എന്ന ഒരേ ലക്ഷ്യമാണ് ഡി.എയ്ക്കും ഡി.ആറിനും ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. പണപ്പെരുപ്പ സൂചികയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് നൽകുന്ന അതേ ആനുകൂല്യം പെൻഷൻകാർക്കും ലഭിക്കാൻ അർഹതയുണ്ട്. പെൻഷൻകാർക്ക് പെൻഷനും അനുബന്ധ ആനുകൂല്യങ്ങൾക്കും അർഹതയുള്ള സാഹചര്യത്തിൽ, പണപ്പെരുപ്പത്തിന്റെ പേരിൽ നൽകുന്ന സഹായത്തിൽ ജീവനക്കാരേക്കാൾ കുറഞ്ഞ നിരക്ക് നിശ്ചയിക്കാൻ യുക്തിസഹമായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
2021-ലെ ഒരു സർക്കാർ ഉത്തരവിനെ തുടർന്നാണ് ഈ തർക്കം ഉടലെടുത്തത്. അന്ന് സർവീസിലുള്ള ജീവനക്കാർക്ക് 14 ശതമാനം ഡി.എ വർദ്ധനവ് അനുവദിച്ചപ്പോൾ പെൻഷൻകാർക്ക് അത് 11 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. ഒരേ കാലയളവിൽ, ഒരേ പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കി നടപ്പിലാക്കിയ പരിഷ്കരണത്തിൽ കാണിച്ച ഈ വിവേചനം ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെൻഷൻകാർ ഒരേ ശമ്പള പരിഷ്‌കരണ ചട്ടക്കൂടിന്റെ ഭാഗമാണെന്നും, അവർക്ക് പണപ്പെരുപ്പ ആനുകൂല്യങ്ങൾ നൽകുമ്പോൾ വിവേചനം പാടില്ലെന്നുമുള്ള തത്വമാണ് ഈ വിധിയോടെ സുപ്രീം കോടതി വീണ്ടും ഉറപ്പിച്ചിരിക്കുന്നത്. കേരള ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചതോടെ, പെൻഷൻകാർക്ക് കുടിശ്ശികയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ വിധി വഴിയൊരുക്കും.











