
കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ബാലേന്ദ്ര ഷായുടെ ഭരണരീതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യയെ തുടർന്നാണ് യുവജനങ്ങളുടെ നേതൃത്വത്തിൽ ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്.
25-കാരനായ ഗണേഷ് നേപ്പാളി എന്ന ബൈക്ക് ടാക്സി ഡ്രൈവർ, കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് തന്റെ മോട്ടോർസൈക്കിളിന്റെ ചക്രം ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച റോഡരികിൽ യാത്രക്കാരനെ കാത്തുനിൽക്കുന്നതിനിടെയാണ് ബൈക്കിന് ചക്രപ്പൂട്ടിട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഗണേഷ് വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
സംഭവം വലിയ ജനരോഷത്തിനിടയാക്കി. ഞായറാഴ്ച കാഠ്മണ്ഡുവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി ഒത്തുകൂടി. "പാവപ്പെട്ടവരോടുള്ള ക്രൂരത അവസാനിപ്പിക്കുക", "മനുഷ്യാവകാശങ്ങളെ മാനിക്കുക" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ചേരികളിലെ നിർബന്ധിത ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കണമെന്നും അനധികൃത അറസ്റ്റുകൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
2022-ൽ വൻ ജനപിന്തുണയോടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബാലേന്ദ്ര ഷാ നഗരത്തിലെ അനധികൃത നിർമാണങ്ങൾ, തെരുവ് കച്ചവടം, നദീതീര കൈയേറ്റങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തെരുവ് കച്ചവടക്കാരെയും ചേരിനിവാസികളെയും ഒഴിപ്പിക്കുന്ന നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്ന് വിമർശകർ ആരോപിക്കുന്നു. ഈ നടപടികൾ പലപ്പോഴും സംഘർഷങ്ങൾക്ക് വഴിവെച്ചതും ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകാൻ കാരണമായതുമാണ്.










