
ചെങ്ങന്നൂർ: ആധുനികതയുടെ കാലത്തും മഹാഭാരതത്തിന്റെ മൂല്യങ്ങൾക്കുള്ള പ്രാധാന്യം വ്യക്തമാക്കി തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്നുവരുന്ന പാണ്ഡവീയ മഹാവിഷ്ണു സത്രവേദിയിൽ അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ. യുക്തിയുടെ തലങ്ങളിൽ നിന്ന് കൊണ്ടുതന്നെ മഹാഭാരത ആഖ്യാനങ്ങളെ എങ്ങനെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ബന്ധിപ്പിക്കാമെന്ന വിശകലനങ്ങളായി മാറി പ്രഭാഷണങ്ങൾ എല്ലാം.
ഭഗവത്ഗീത ആധുനിക ജീവിതത്തിൽ എന്ന വിഷയത്തിൽ പ്രൊഫ. പി വി വിശ്വനാഥൻ നമ്പൂതിരി പ്രഭാഷണം അവതരിപ്പിച്ചു. കമല നരേന്ദ്രഭൂഷൺ അധ്യക്ഷയായിരുന്നു. യക്ഷപ്രശ്നത്തിൽ യുധിഷ്ഠിരന്റെ മറുപടി വെറുമൊരു സംവാദമല്ല മറിച്ച് മനുഷ്യന്റെ ജീവിതത്തിലെ അവസാനിക്കാത്ത വാദപ്രതിവാദങ്ങളുടെ പൂർണമായ പരിഹാരമായി തന്നെ വിലയിരുത്തപ്പെടേണ്ടതാണെന്ന് വിശദീകരിച്ചാണ് കവി കെ രാജഗോപാൽ സംസാരിച്ചത്. ധർമ വിചാരം- യക്ഷപ്രശ്നത്തിലൂടെ എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രഭാഷണത്തിൽ എൻ ജി മുരളീധരക്കുറുപ്പ് അധ്യക്ഷനായി. മഹാഭാരതം - അത്ഭുതവും ആഖ്യാന വഴികളും എന്ന വിഷയത്തിൽ
പ്രഭാഷകൻ ഡോ. ബി. ജയപ്രകാശ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്ന കുമാർ "മഹാഭാരതത്തിലെ ധർമ്മസംവാദങ്ങൾ" എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു. പറളി ശ്രീകാന്ത് ശർമ്മ ആചാര്യ പ്രഭാക്ഷണം നടത്തി.
മെയ് 14 വരെ നീണ്ടുനിൽക്കുന്ന സത്രത്തിൽ മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രഭാഷണങ്ങളും വിവിധകലാപരിപാടികളും നടക്കും. പൂജകൾ മൂന്നു നേരം അന്നദാനം അടക്കം വിപുലമായ സജ്ജീകരണങ്ങളാണ്
പഞ്ച ദിവ്യ ദേശദർശൻ ചെയർമാൻ അഡ്വ ബി രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര സമിതി ജനറൽ കൺവീനർ മധു ജി സോപാനം, സഹ സംയോജകൻ രോഹിത് പി കുമാർ, തൃച്ചിറ്റാറ്റ് ഉപദേശക സമിതി സെക്രട്ടറി സുമേഷ് ദേവരാജൻ, മറ്റു സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.











