
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' പദ്ധതി വൻ വിജയത്തിലേക്ക്. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന സ്ത്രീയാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. പദ്ധതി തുടങ്ങുന്നതിന് മുൻപ് പ്രതിദിനം 6.48 ലക്ഷമായിരുന്ന സ്ത്രീയാത്രക്കാരുടെ എണ്ണം ഇപ്പോൾ 12.12 ലക്ഷമായി ഉയർന്നു.
യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം
പ്രിയദർശിനി പദ്ധതിയുടെ വരവോടെ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന ആകെ യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീയാത്രക്കാരുടെ പങ്കാളിത്തം: കെ.എസ്.ആർ.ടി.സിയിലെ ആകെ യാത്രക്കാരിൽ സ്ത്രീകളുടെ പങ്കാളിത്തം 50.9 ശതമാനത്തിൽ നിന്നും 66.6 ശതമാനമായി ഉയർന്നു. നിലവിൽ ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ മൂന്നിൽ രണ്ടും വനിതകളാണ്.
ആകെ യാത്രക്കാർ: പ്രതിദിന യാത്രക്കാരുടെ എണ്ണം 19.3 ലക്ഷത്തിൽ നിന്നും 24.53 ലക്ഷമായി വർധിച്ചു.
പുരുഷയാത്രക്കാർ:
സ്ത്രീയാത്രക്കാരുടെ എണ്ണം വൻതോതിൽ കൂടിയെങ്കിലും പുരുഷയാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഒരു മാസത്തെ നേട്ടം ഒറ്റനോട്ടത്തിൽ:
കഴിഞ്ഞ ഒരു മാസത്തിനിടെ 3.81 കോടി സൗജന്യ യാത്രകളാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി അനുവദിച്ചത്. ഏകദേശം 81 കോടി രൂപയുടെ മൂല്യമാണ് ഇതിലൂടെ യാത്രക്കാർക്ക് സൗജന്യമായി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം മേഖലയ്ക്കും ഉണർവ്; വികസനത്തിന് എം.എൽ.എ ഫണ്ടും
പദ്ധതി നടപ്പിലായതോടെ സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതി, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
യാത്രാക്ലേശം പരിഹരിക്കുന്നതിനും കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നതിനുമായി ജനപ്രതിനിധികളുടെ സഹകരണവും സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇനിമുതൽ സാമാജികർക്ക് തങ്ങളുടെ എം.എൽ.എ ഫണ്ടിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങിനൽകാൻ അനുമതി നൽകും. ഡിപ്പോകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രത്യേക ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, ഭിന്നശേഷി പാസിനുള്ള അർഹതയ്ക്കുള്ള വാർഷിക വരുമാനപരിധി 50,000 രൂപയായി പുതുക്കിയതായും മന്ത്രി അറിയിച്ചു.
പരാതികൾ പരിഹരിക്കാൻ 24 മണിക്കൂർ കോൾ സെന്റർ
കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക കോൾ സെന്റർ സജ്ജമാക്കിയിട്ടുണ്ട്.
ടോൾ ഫ്രീ നമ്പർ: യാത്രക്കാർക്ക് 149 എന്ന നമ്പറിലൂടെ കോൾ സെന്ററുമായി സൗജന്യമായി ബന്ധപ്പെടാം.
സംവിധാനങ്ങൾ: സുതാര്യത ഉറപ്പാക്കുന്നതിനായി ഓട്ടോമെറ്റിക് കോൾ റിക്കോർഡിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തനം: തടസ്സമില്ലാത്ത സേവനത്തിനായി ഒരു ഷിഫ്റ്റിൽ അഞ്ച് ജീവനക്കാരെ വീതമാണ് കോൾ സെന്ററിൽ നിയോഗിച്ചിട്ടുള്ളത്.











