
മുംബൈ: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെന്ന പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാൻ വെടിവെച്ചിട്ടെന്നും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയെന്നുമായിരുന്നു പൃഥ്വിരാജ് ചവാന്റെ പ്രസ്താവന. ഇത് വലിയ വിവാദമായതോടെയാണ് പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്നും പൃഥ്വിരാജ് ചവാൻ വ്യക്തമാക്കി.. ക്ഷമിക്കണം എന്ന് പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇപ്പോൾ കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ ക്ഷമ പറയില്ല, ആവശ്യമില്ല. ഞാൻ തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’’ – പൃഥ്വിരാജ് ചവാൻ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തിനു പിന്നിൽ വോട്ടിങ് യന്ത്രങ്ങളിൽ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായാണ് ചവാൻ രംഗത്തെത്തിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈനിക വിമാനങ്ങളെ പാക്കിസ്ഥാൻ സൈന്യം വെടിവച്ചിട്ടുവെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞിരുന്നു. യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. പക്ഷേ സർക്കാർ ചില വസ്തുതകൾ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സർക്കാർ തടയുകയാണെന്ന് പൃഥ്വിരാജ് ചവാൻ പറഞ്ഞിരുന്നു. ബിജെപിയുടെ വിജയരഹസ്യം തേടിയുള്ള അന്വേഷണം തുടരുമെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയിൽ വലിയ സംശയങ്ങളുണ്ടെന്നും പൃഥ്വിരാജ് ചവാൻ പറഞ്ഞു. ചവാന്റെ പരാമർശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.











