
സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ വസ്ത്രത്തിനുള്ളിൽ കൈവെച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്ന് പെൺകുട്ടികളുടെ പരാതി. ബിഹാറിലെ അരാരിയയിൽ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ഷംസുൽ ഹോഡയ്‌ക്കെതിരെ പതിനഞ്ച് വിദ്യാർത്ഥിനികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെ രക്ഷകർത്താക്കൾ സ്കൂളിലെത്തി പ്രധാനാധ്യാപകനെ മർദ്ദിച്ചു.
എട്ട് മാസം നീണ്ട പീഡനത്തിന്റെ വിവരങ്ങൾ ആറാം ക്ലാസുകാരി തുറന്നുപറയുന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതിനു പിന്നിലെ തുറന്നു പറഞ്ഞ് മറ്റുകുട്ടികളും മുന്നോട്ട് വന്നു. ഓഫീസിലേക്ക് വിളിച്ചു സമ്മാനങ്ങൾ നൽകുകയും, ‘സുന്ദരിയാണെന്ന്’ പറഞ്ഞ് തൊടാൻ ശ്രമിക്കുകയും, വസ്ത്രത്തിനുള്ളിൽ കൈവെച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായും വിദ്യാർത്ഥിനികൾ മൊഴിനൽകി. വിവരം അറിയപ്പെട്ട മാതാപിതാക്കൾ തിങ്കളാഴ്ച സ്കൂളിലെത്തി ഹോഡയെ ബന്ദിയാക്കി മർദിക്കുകയും ചെയ്തു. പോലീസ് എത്തിയെങ്കിലും രണ്ട് മണിക്കൂർ നീണ്ട കലാപാന്തരീക്ഷത്തിനൊടുവിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഹോഡയെ സസ്‌പെൻഡ് ചെയ്തു.
എന്നാൽ കസ്റ്റഡിയിൽ എടുത്ത അധ്യാപകനെ പിന്നീട് വിട്ടയച്ചതോടെ പ്രദേശവാസികളിൽ പ്രകോപനം തുടരുകയാണ്. എല്ലാ ആരോപണങ്ങളും തള്ളി ഹോഡ സമ്മാനങ്ങൾ നൽകിയതിന്റെ പിന്നിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കലാണ് കാരണമെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വ്യക്തമാക്കി. 2020-ലും മറ്റൊരു സ്കൂളിൽ സമാന പരാതികൾ ഉയർന്നതിനെ തുടർന്ന് അദ്ദേഹം അധ്യാപക യൂണിയനിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നുവെന്ന പഴയ വിവരങ്ങളും വീണ്ടും പുറത്തുവരുന്നുണ്ട്.











