
ട്രെയിനിൽ പ്രസവിച്ച യുവതിക്ക് തുണയായത് ആർപിഎഫ് വനിത ഇൻസ്പെക്ടറും സഹയാത്രികരും. ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ബിഹാറിലെ സമസ്തിപൂർ സ്വദേശിനിയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സമയം സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന ആർപിഎഫ് സബ് ഇൻസ്‌പെക്ടർ നവീൻ കുമാരിയാണ് വനിതാ പൊലീസ് കോൺസ്റ്റബിളിൻറെയും സഹയാത്രികരുടേയും സഹായത്തോടെ യുവതിയുടെ പ്രസവമെടുത്തത്.
ആനന്ദ് വിഹാറിൽ നിന്ന് സഹർസയിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു ഗർഭിണിയായ യുവതിയുണ്ടായിരുന്നത്. വീട്ടിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ആ സമയത്ത് പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലായിരുന്ന നവീൻ കുമാരി ഉടനെ വനിതാ പൊലീസ് കോൺസ്റ്റബിളിനേയും വിളിച്ച് കോച്ചിലേക്ക് ഓടിച്ചെല്ലുകയായിരുന്നു. ആ സമയത്ത് യുവതി പ്രസവ വേദനയാൽ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സജ്ജീകരണം ഒരുക്കുന്നത് വൈകുമെന്ന് മനസിലായതോടെ കോച്ചിലുണ്ടായിരുന്ന മറ്റ് സ്ത്രീകളുടെ സഹായം തേടുകയായിരുന്നു.
പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും കൂടുതൽ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ ഏർപ്പാട് ചെയ്തു. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നുവെന്നും വനിതാ ഇൻസ്പെക്ടറുടേയും പൊലീസ് ഉദ്യോഗസ്ഥയുടേയും സമയോചിതമായ തീരുമാനത്തിലൂടെ രണ്ട് ജീവൻ രക്ഷിക്കാനായെന്ന് ആർപിഎഫ് ഇൻസ്പെക്ടർ ശൈലേന്ദ്ര കുമാർ പറഞ്ഞു.











