
ഗർഭിണിയായ യുവതിക്ക് കാൻസർ രോഗികൾക്ക് നൽകുന്ന ഗുളിക നൽകിയെന്ന് ആരോപണം. ഇടുക്കി നെടുങ്കണ്ടം കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കെതിരെയാണ് ഗുരുതര ചികിത്സാ പിഴവെന്ന പരാതി ഉയരുന്നത്. സംഭവത്തിൽ യുവതിയുടെ കുടുംബം ആശുപത്രിക്കെതിരെ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. കാൻസർ രോഗികൾക്ക് നൽകുന്ന ഗുളിക നൽകിയതിനെ തുടർന്ന് യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് ആരോപണം.
കമ്പംമെട്ട് സ്വദേശിയായ അരുണിന്റെ ഭാര്യ അനു ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനകൾക്ക് ശേഷം വിവിധ മരുന്നുകൾ നൽകി. രണ്ടുദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുമ്പോൾ ലഭിച്ച ബില്ല് പരിശോധിച്ചപ്പോഴാണ് ഗർഭിണിക്ക് നൽകിയ ഗുളികയിൽ പിഴവ് സംഭവിച്ചതായി കുടുംബം കണ്ടെത്തിയത്.
കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന “ഫോളിട്രക്സ്” എന്ന ഗുളികയാണ് മാറി നൽകിയതെന്നാണ് ആരോപണം. ഈ മരുന്ന് രോഗമില്ലാത്ത ഒരാൾ കഴിച്ചാൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകാനും ഗർഭസ്ഥ ശിശുവിന് അപകടമുണ്ടാകാനും സാധ്യതയുണ്ടെന്ന് കുടുംബം പറയുന്നു. ഗുളിക കഴിച്ചതിന് പിന്നാലെ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മരുന്നിന്റെ ദോഷഫലങ്ങൾ തിരിച്ചറിഞ്ഞത്.
എന്നാൽ ഗുളിക മാറി നൽകിയിട്ടില്ലെന്നും ബില്ലിൽ മാത്രം പിഴവ് സംഭവിച്ചതാണെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










