
ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിരുദുനഗർ രാജപാളയത്ത് വോട്ടർമാരെ കാണാനെത്തിയ ടിവികെ നേതാവും മന്ത്രിയുമായ കെ. ജഗദീശ്വരിക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
വൈദ്യുതി മുടക്കം പതിവായതോടെ വലിയ ദുരിതമാണ് നേരിടുന്നതെന്ന് നാട്ടുകാർ മന്ത്രിയോട് പരാതിപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സാഹചര്യം സംഘർഷഭരിതമായതോടെ മന്ത്രി പ്രസംഗം വേഗത്തിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
പ്രദേശത്തെ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി.
ഇതിനിടെ തിരുച്ചിറപ്പള്ളിയിലും വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം അരങ്ങേറി. ദേശീയപാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനായി 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപ്പണികൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.










