
പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരായ തന്റെ നിലപാട് തുടരുമെന്ന് മാർപാപ്പ. യുദ്ധത്തിനെതിരെ സംസാരിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് പോപ്പ് ലിയോ പതിനാലാമൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ സുവിശേഷ സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് മാർപാപ്പ പറഞ്ഞു. തനിക്ക് ആരുമായും വ്യക്തിപരമായ തർക്കത്തിൽ ഏർപ്പെടാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെ റോയിറ്റേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിനെതിരെ ഉറച്ച നിലപാട് തുടരുന്നതോടൊപ്പം സമാധാനം പ്രോത്സാഹിപ്പിക്കുകയും രാജ്യങ്ങൾക്കിടയിൽ സംവാദം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മാർപാപ്പ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ നീതിയുക്തമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ നിലപാട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ലെന്നും, അത് മാനവിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിക്കാഗോ സ്വദേശിയായ പോപ്പ് ലിയോ, ഇറാനെതിരായ അമേരിക്ക–ഇസ്രായേൽ സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയർത്തിയിരുന്ന വ്യക്തിയാണ്. അതേസമയം, മാർപാപ്പയെ ദുർബലനായി വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ വിദേശനയം മോശമാണെന്നും ആരോപിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു.











