
ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് (പിസിബി) അധികാരമുണ്ടെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച സുപ്രധാന വിധി ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്.
ജലം (മലിനീകരണ നിവാരണ, നിയന്ത്രണ) നിയമം, വായു (മലിനീകരണ നിവാരണ, നിയന്ത്രണ) നിയമം എന്നിവ പ്രകാരമുള്ള അധികാരം വിനിയോഗിക്കുമ്പോൾ മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് നഷ്ടപരിഹാരമോ പിഴയോ ഈടാക്കാൻ ബോർഡുകൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. പിഴയായി നിശ്ചിത തുകയോ ബാങ്ക് ഗ്യാരണ്ടിയോ ആവശ്യപ്പെടാം. പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്നത് തടയാനുള്ള ഒരു മുൻകരുതൽ നടപടിയായും ഇത് ചെയ്യാവുന്നതാണ്.
പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുന്നതിലും മലിനീകരണത്തിനെതിരെ നടപടിയെടുക്കുന്നതിലും റെഗുലേറ്ററി ഏജൻസികളുടെ പങ്ക് ഈ വിധി ഊട്ടിയുറപ്പിക്കുന്നു. പരിസ്ഥിതിക്ക് നാശനഷ്ടമുണ്ടാക്കുന്ന വ്യവസായങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക പിഴ ഈടാക്കുന്നതിനുള്ള നിയമപരമായ അടിത്തറ ഇത് ശക്തിപ്പെടുത്തും. നിയമങ്ങൾ നടപ്പാക്കുന്നതിൽ പലപ്പോഴും വെല്ലുവിളികൾ നേരിടുന്ന ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഈ വിധി വലിയ ഉത്തേജനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











