
ന്യൂഡൽഹി: നാസികിലെ ടാറ്റ കൺസൾട്ടൻസി യൂണിറ്റുമായി ബന്ധപ്പെട്ട മതപരിവർത്തന, ലൈംഗിക പീഡന കേസിൽ പ്രധാന പ്രതികളിൽ ഒരാളായ നിദാ ഖാൻ ഇപ്പോഴും ഒളിവിൽ. ഒരാഴ്ചയായി ഇവർ ഒളിവിൽ തുടരുകയാണെന്നും ഇവർക്കായി ഊർജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. നിദയുടെ ഭർത്താവ് മൊയീൻ നവീദ് ഇഖ്ബാൽ ഖാൻ ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നത്. ഓരോ തവണയും വ്യത്യസ്ത വിവരങ്ങളാണ് ഇയാൾ നൽകുന്നത്.
രണ്ട് മാസം മുമ്പ് നാസിക്കിൽ നിന്നു മുംബൈയിലെ മലാഡ്, ഹിരാനന്ദനി ഓഫീസുകളിലേക്ക് നിദയെ മാറ്റിയിരുന്നു. താനെയിലെ ആമസോൺ വെബ് സർവീസസിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് ഭർത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറിയത്. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ടിസിഎസ് നിദയെ സസ്പെൻഡ് ചെയ്തു.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിൽ, ഏപ്രിൽ 14-ന് നിദ വീട്ടിൽ നിന്ന് പോയി ഒരു ബന്ധുവിനൊപ്പമാണെന്ന് ഇഖ്ബാൽ ഖാൻ പറഞ്ഞു. എന്നാൽ അന്വേഷണസംഘം ആ വീട്ടിൽ എത്തിയപ്പോൾ അത് പൂട്ടിയ നിലയിലായിരുന്നു. നിദയുടെയും ആ ബന്ധുവിന്റെയും ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പിന്നീട് മൊഴി തിരുത്തിയ ഇഖ്ബാൽ ഖാൻ, ഒരാഴ്ച മുൻപ് നിദയെ അവരുടെ അമ്മായി നാസിക്കിലേക്ക് കൊണ്ടുപോയതായി പറഞ്ഞു. എന്നാൽ ഇപ്പോൾ അവൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തമായ വിവരം ഇല്ലെന്നും ഇയാൾ വ്യക്തമാക്കി.










