12:26pm 13 June 2026
NEWS
‘ഭീകരരുടെ സഹോദരി’: ബിജെപി മന്ത്രി വിജയ് ഷാ അറസ്റ്റിലായേക്കും
15/05/2025  11:57 AM IST
nila
 ‘ഭീകരരുടെ സഹോദരി’: ബിജെപി മന്ത്രി വിജയ് ഷാ അറസ്റ്റിലായേക്കും

കേണൽ സോഫിയ ഖുറേഷിയെ  ‘ഭീകരരുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷാ അറസ്റ്റിലായേക്കും. മന്ത്രിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞ് ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം, ബുധനാഴ്ച രാത്രി 11.10 നാണ് മധ്യപ്രദേശ് പോലീസ് മന്ത്രി വിജയ് ഷായ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 
 പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ് ഷാ.

രാജ്യത്തിന്റെ പരമാധികാരത്തെ അപകടത്തിലാക്കിയതിനും, ഒരു വിഭാഗം ജനങ്ങൾക്കെതിരെ പ്രസ്താവനകൾ നടത്തിയതിനും സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോകളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് ഷായ്‌ക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.- അവയിൽ ചിലതിന് പരമാവധി ഏഴ് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്നും നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.  വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി ഇന്നലെ നിർദേശം നൽകുകയായിരുന്നു. സോഫിയ ഖുറേഷിയെ കുറിച്ച് സംസാരിക്കവെ മന്ത്രി ഉപയോ​ഗിച്ച ‘ഭീകരരുടെ സഹോദരി’ എന്ന പരാമർശമാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.  
 
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. വിവാദമായതോടെ മന്ത്രി വാക്കുകൾ മയപ്പെടുത്തുകയും ചെയ്തിരുന്നു. ‘‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പിന്നീട് പറഞ്ഞു. 

മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img