
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി നാലു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂൺ 26-നാണ് സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായ ചേലക്കര സ്വദേശിയായ യുവാവിനോട് നേരിൽ കാണണമെന്ന് പറഞ്ഞ് ഹമിഷദാസ് പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഡാമിന്റെ പാർക്കിങ് ഏരിയയിൽ എത്തിയ ശേഷം യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ സ്വർണമാല ഊരി സ്വന്തം കഴുത്തിൽ ധരിച്ച യുവതി, അത് തിരിച്ചുനൽകാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
തുടർന്ന് യുവാവിന്റെ മൊബൈൽ ഫോണും കൈക്കലാക്കി യുവതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനിടെ യുവാവിന്റെ സ്വകാര്യഭാഗത്ത് കടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളം കടവന്ത്രയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അവിടെയെത്തിയ അന്വേഷണസംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.










