
ബെംഗളൂരു: വിവാഹത്തിന് തൊട്ടുമുമ്പ് വരൻ പീഡനക്കേസിൽ അറസ്റ്റിലായി. കർണാടകയിലെ റായ്‌ചൂരിലാണ് സംഭവം. കൊപ്ല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് റായ്‌ചൂർ സ്വദേശിയായ റിഷഭ് പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായതോടെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി. പിന്നീട് താനുമായുള്ള ബന്ധം ഉപേക്ഷിച്ച് റിഷഭ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ബെല്ലാരിയിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് അത് പ്രണയബന്ധമായി മാറുകയും ചെയ്തുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും, പിന്നീട് ഗർഭച്ഛിദ്രത്തിന് നിർബന്ധിതയാക്കിയതായും യുവതി ആരോപിച്ചു. ഒരു ക്ഷേത്രത്തിൽ എത്തിച്ച് താലി ചാർത്തിയതായും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് കൈമാറിയതായും യുവതി അറിയിച്ചു.
പരാതി ലഭിച്ചതോടെ റായ്‌ചൂർ വനിതാ പൊലീസ് കേസെടുത്തു. ഇതിനിടെ, യുവതിയിൽ നിന്ന് ഒഴിഞ്ഞുമാറി കഴിഞ്ഞിരുന്ന റിഷഭ് മറ്റൊരു വിവാഹത്തിനായി തയ്യാറെടുക്കുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ലഭിച്ച വിവാഹ ക്ഷണക്കത്ത് വഴിയാണ് യുവതി അറിഞ്ഞത്. ഇതോടെ കൊപ്ലയിൽ നിന്ന് നേരിട്ട് റായ്‌ചൂരിലെത്തി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ റായ്‌ചൂർ നഗരത്തിൽ റിഷഭിന്റെ വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ, പൊലീസ് നടത്തിയ ഇടപെടലോടെ വിവാഹം താൽക്കാലികമായി നിർത്തിവെക്കുകയും, ചടങ്ങിന് തൊട്ടുമുമ്പ് തന്നെ റിഷഭിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.











