
ന്യൂഡൽഹി: ക്രിമിനൽ വിചാരണയിൽ പോക്സോ നിയമത്തിലെ കൃത്യമായ ഉപവകുപ്പ് ശിക്ഷാ ഉത്തരവിൽ പരാമർശിച്ചില്ല എന്ന കാരണത്താൽ മാത്രം ശിക്ഷയോ അതിലെ നടപടികളോ അസാധുവാകില്ലെന്ന് സുപ്രീം കോടതി. കേസിന്റെ വസ്തുതകൾ വകുപ്പിന് അനുയോജ്യമാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ ശിക്ഷയെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പോക്സോ നിയമത്തിലെ സെക്ഷൻ 4(2) പ്രകാരം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി സമർപ്പിച്ച അപ്പീലിലാണ് കോടതി വിധി. വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളിൽ സെക്ഷൻ 4(2) എന്ന് കൃത്യമായി പരാമർശിച്ചിട്ടില്ലെന്നും, അതിനാൽ വിധി നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
ഇരയായ കുട്ടിയുടെ പ്രായം 16 വയസ്സിൽ താഴെയാണെന്ന് തെളിഞ്ഞാൽ പോക്സോ നിയമത്തിലെ സെക്ഷൻ 4(2) തന്നെയാണ് ബാധകമാകുന്നത്. അതിനാൽ ഉത്തരവിൽ ഉപവകുപ്പ് വ്യക്തമായി ചേർത്തില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ശിക്ഷാവിധി റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം, പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും തടവുകാലത്തെ നല്ല നടപ്പും പരിഗണിച്ച് സുപ്രീം കോടതി ഇയാൾക്ക് ഭാഗിക ഇളവ് അനുവദിച്ചു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ കോടതി 20 വർഷത്തെ കഠിനതടവായി കുറച്ചു.
(കേസ്: സുപ്തൻ മറാക്ക് വേഴ്സസ് സ്റ്റേറ്റ് ഓഫ് ത്രിപുര)










