
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരീക്ഷണത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടം മുതൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ മോദി സൈനിക നീക്കങ്ങൾ നിരീക്ഷിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ നടന്ന ആക്രമണം അവസാനിക്കും വരെ മോദി ഉറങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച വെെകുന്നേരം മുതൽ ബുധനാഴ്ച്ച പുലർച്ചെ വരെ പ്രധാനമന്ത്രി ഓപ്പറേഷൻ സിന്ദൂറിന്റെ മേൽനോട്ടം നേരിട്ട് നിർവഹിച്ചു. ഈ സമയത്തിനിടെ സെെനിക മേധാവിമാരുമായി ഒന്നിലധികം തവണ സംസാരിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ കൊടും ഭീകരുടെ താവളങ്ങളാണ് ഇന്ത്യ ചുട്ടെരിച്ചത്.
എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. പാക് സെെനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളയോ ലക്ഷ്യമിട്ടില്ലെന്ന് സെെന്യം അറിയിച്ചു. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിരിക്കുന്നത്. ബഹാവൽപൂർ, മുസാഫറാബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി പാകിസ്ഥാനിൽ മാധ്യമ റിപ്പോർട്ടുകളുണ്ട്.











