
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മൂന്നംഗ സംഘം പിടിയിൽ. ബക്സർ സ്വദേശി അമൻ തിവാരി എന്നയാളും കൂട്ടാളികളുമാണ് ബീഹാറിൽ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. 2022 ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാനും അമൻ തിവാരി പദ്ധതിയിട്ടിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
മോദിയെ കൊലപ്പെടുത്തുന്നതിന് പ്രതിഫലം ആവശ്യപ്പെട്ട് പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐഎയെ സമീപിച്ചെന്നും റിപ്പോർട്ടുണ്ട്. 22 ദിവസത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാമെന്നായിരുന്നു അമേരിക്കൻ ചാരസംഘടനയോട് ഇവർ പറഞ്ഞത്. ഇതിന് തങ്ങൾക്ക് സിഐഎ പാരിതോഷികം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടതായാണ് വിവരം.
പരിശോധനയിൽ പ്രതികളുടെ പക്കൽ നിന്ന് ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. തീവ്രവാദ സംഘടനകളോ രാജ്യവിരുദ്ധ സംഘടനകളോ ആയി ബന്ധമുള്ളവരാണോ ഇവരെന്നും അന്തരാഷ്ട്ര സംഘനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











