
രാജ്യത്ത് ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് തുടക്കമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്ന മോദി, നവരാത്രിയുടെ ആദ്യദിനം തന്നെ പുതിയ ജിഎസ്ടി പ്രാബല്യത്തിലാകുമെന്നും വ്യക്തമാക്കി. ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം മറ്റൊരു നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾക്ക് നാളെ മുതൽ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മാറ്റം സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചെലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും. ആത്മനിർഭർ ഭാരതത്തിലേക്കുള്ള ഒരു ചുവടുവെപ്പു കൂടിയാണ് ജിഎസ്ടി പരിഷ്‌കാരം. നാഗരിക് ദേവോ ഭവ(ജനങ്ങളാണ് ദൈവം)യാണ് സർക്കാറിന്റെ നയം. രാജ്യത്തിന് ആവശ്യമായത് രാജ്യത്തിന് തന്നെ നിർമിക്കാൻ സാധിക്കണം.
'പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. നികുതി ഘടന ലഘൂകരിക്കുക എന്നതാണ് ലക്ഷ്യം. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. 99 ശതമാനം സാധനങ്ങളും 5ശതമാനം എന്ന നികുതിയിലെത്തും. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5ശതമാനം, 18ശതമാനം നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക'- പ്രധാനമന്ത്രി പറഞ്ഞു.
സ്വദേശി മന്ത്രം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ശക്തി നൽകി. സ്വദേശി ഉപഭോഗം നമ്മുടെ അഭിവൃദ്ധിക്കായുള്ള മുന്നേറ്റത്തെയും ശക്തിപ്പെടുത്തും. ഐ-ടി ഇളവ് പരിധി ഉയർത്തൽ, ജിഎസ്ടി പരിഷ്‌കാരങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് 2.5 ലക്ഷം കോടി രൂപ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പതിറ്റാണ്ടുകളായി, നമ്മുടെ രാജ്യത്തെ ജനങ്ങളും നമ്മുടെ രാജ്യത്തെ വ്യാപാരികളും വിവിധ നികുതികളുടെ വലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒക്ട്രോയ്, പ്രവേശന നികുതി, വിൽപ്പന നികുതി, എക്‌സൈസ്, വാറ്റ്, സേവന നികുതി - അത്തരം ഡസൻ കണക്കിന് നികുതികൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു.











