
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശനത്തിൽ നിലനിൽക്കുന്നത് അതിഗുരുതര പ്രതിസന്ധിയാണെന്ന് നിയമസഭയിൽ പ്രതിപക്ഷം.വിഷയത്തിൽ സർക്കാർ പ്രതിപക്ഷ വാക്‌പോര് ഏറെ നേരം ആളി. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം ഷംസുദ്ദീൻ എംഎൽഎ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. മലബാർ മേഖലയിൽ ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കുകൾ ജില്ല തിരിച്ച് വിശദീകരിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകിയത്.
നോട്ടിസ് നൽകിയ എം ഷംസുദ്ദീൻ മന്ത്രി അവതരിപ്പിച്ച കണക്കുകൾ തെറ്റാണെന്ന് വാദിച്ചു. ആവശ്യത്തിന് സീറ്റ് മലപ്പുറത്ത് ലഭ്യമാണെന്നും കഴിഞ്ഞ വർഷവും അഡ്‌മിഷൻ പൂർത്തിയായപ്പോൾ സീറ്റുകൾ ബാക്കി വന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞപ്പോൾ നിയമസഭയിൽ വസ്‌തുതാവിരുദ്ധ കണക്കുകൾ നിരത്തിയത് അവകാശലംഘന കുറ്റമാണെന്നും ഫുൾ എ പ്ലസ് കിട്ടിയ പല കുട്ടികൾക്കും ആദ്യ അലോട്ട്‌മെൻറിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിട്ടില്ലെന്നുമായിരുന്നു എം ഷംസുദ്ദീൻ നൽകിയ മറുപടി.
ഉദ്യോഗസ്ഥർ മന്ത്രിയെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കണം. 150 അധിക ബാച്ചുകൾ വർധിപ്പിക്കണമെന്നായിരുന്നു കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്. താത്കാലിക ബാച്ചുകൾ കൊടുക്കുന്നതല്ല പരിഹാരം. ഫുൾ എ പ്ലസ് നേടിയവർക്ക് പോലും അവർ ആഗ്രഹിക്കുന്ന സയൻസ് ബാച്ച് ലഭിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേ സമയം പത്തനംതിട്ടയിൽ ഒരു എ പ്ലസ് പോലും കിട്ടാത്ത കുട്ടിക്ക് ആഗ്രഹിക്കുന്ന സയൻസ് ബാച്ച് ലഭിക്കും.കോടതിയിൽ ഒരു കുട്ടി പോലും പരാതിപ്പെട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്, നൂറോളം രക്ഷിതാക്കളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. താലൂക്ക് തലത്തിൽ എത്ര കുട്ടികൾ പഠിക്കുന്നുണ്ടോ അത്രയും സീറ്റ് ലഭ്യമാക്കണമെന്നും ഷംസുദ്ദീൻ പറഞ്ഞു.
17,000 സീറ്റ് ആദ്യ അലോട്ട്‌മെൻറിന് ശേഷവും ഒഴിഞ്ഞുകിടക്കുന്നുവെന്നായിരുന്നു മന്ത്രി ശിവൻകുട്ടി പറഞ്ഞത്. അതേ സമയം, സീറ്റ് ബാക്കി കിടക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് 30% സീറ്റ് വർധനവെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കണക്കുകളും നടപടികളും യാഥാർഥ്യ വിരുദ്ധമാണെന്ന് ആരോപിച്ചു. 30 ശതമാനം വർദ്ധനവ് വരുമ്പോഴും ഒരു ക്ലാസിൽ 75 കുട്ടികൾ ഇരിക്കേണ്ട അവസ്ഥയാണ് മലബാറിൽ. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിനകത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന വിദ്യാർഥികളുടെ ചിറകരിയുന്ന നടപടിയാണിത്. താലൂക്ക് തലത്തിൽ സീറ്റ് വിഭജനം നടത്തണമെന്നു വി ഡി സതീശൻ ആവശ്യപ്പെട്ടു.
സർക്കാർ വിദ്യാഭ്യാസ മേഖലയെ പ്രധാന പരിഗണന വിഷയമാക്കണം. തീവ്ര വലതുപക്ഷ വ്യതിയാനമാണ് സർക്കാരിന്. പൊതുവിദ്യാഭ്യാസ യജ്ഞമായിരുന്നു ആദ്യ വർഷങ്ങളിൽ സർക്കാർ കൊട്ടിഘോഷിച്ചത്. ഇത്തവണ പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം 10,000 ത്തോളം കുറഞ്ഞു. ഓരോ വർഷവും കുറയുന്നു. അഡ്‌മിഷനും നല്ല സ്‌കൂളും കിട്ടുമെന്ന ഉറപ്പില്ലാത്തതിനാലാണ് സിബിഎസ്ഇയിലേക്ക് കുട്ടികൾ പോകുന്നത്. മലബാറിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് ഇത് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പൊന്നാനിയിലെ കുട്ടിക്ക് നിലമ്പൂരിൽ അഡ്മിഷൻ കിട്ടിയാൽ പോകാൻ പറ്റുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്പീക്കർക്ക് കത്ത്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കേരള പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടാതെ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. സബ്ജക്ട് കമ്മിറ്റിയിലും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തതു പ്രകാരം ബിൽ വീണ്ടും സഭയുടെ പരിഗണനയക്ക് എത്തുമ്പോഴും പ്രതിപക്ഷത്തിന് ഭേദഗതികൾ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരുന്നു. ഇത് ബോധപൂർവം ഇല്ലാതാക്കുന്ന നടപടിയാണ് ഉണ്ടായെതന്നും വിഡി സതീശൻ പറഞ്ഞു.
ഇത്തരം പ്രതിഷേധങ്ങൾ നിരവധി തവണ സഭാതലത്തിൽ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സഭാ നടപടികൾ അൽപനേരം നിർത്തിവെച്ച് പ്രശ്‌നപരിഹാരത്തിന് സ്പീക്കർ ശ്രമം നടത്തുന്നതാണ് കീഴ് വഴക്കം. തുടർന്ന് സഭ സമ്മേളിക്കുമ്പോഴും നടപടികൾ തുടർന്നുകൊണ്ടുപോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ അജണ്ടയിലെ അനിവാര്യമായി പൂർത്തീകരിക്കേണ്ട ബിസിനസുകൾ പരിഗണിച്ച ശേഷം സഭ പിരിയുന്ന രീതിയാണ് സാധാരണഗതിയിൽ സ്പീക്കർമാർ പിന്തുടരുന്നത്. എന്നാൽ, സഭാതലത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ തന്നെ അജണ്ടയിൽ വ്യക്തമാക്കിയതിന് വ്യത്യസ്തമായി പ്രസ്തുത ബില്ലുകൾ പരിഗണനയ്‌ക്കെടുക്കാനുള്ള പ്രമേയം അവതരിപ്പിക്കുവാൻ സ്പീക്കർ മന്ത്രിക്ക് അനുമതി നൽകുകയും ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ സഭ പാസാക്കുകയുമാണ് ഉണ്ടായത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നിയമനിർമ്മാണത്തിൽ പ്രതിപക്ഷസാമാജികർക്ക് അവരുടെ നിർദ്ദേശങ്ങളും വാദഗതികളും അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് ഇല്ലാതായത്. സബ്ജക്ട് കമ്മിറ്റിയിലും, സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തതു പ്രകാരം ബിൽ പരിഗണിക്കുമ്പോൾ അതിൻമേൽ ഭേദഗതി അവതരിപ്പിക്കാനും പ്രതിപക്ഷത്തിന് അവസരമുണ്ടായിരുന്നു. അത് ബോധപൂർവം ഇല്ലാതാക്കുന്ന നടപടിയാണ് ഉണ്ടായത്, നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങിയ ദിവസം തന്നെ .
'ജൂലൈ 25 വരെ സമ്മേളനം ഉണ്ടെന്നിരിക്കെ ഇത്ര ധൃതിവച്ച് ബിൽ പാസാക്കിയതിന് പിന്നിലെ ഉദ്ദേശ്യം ദുരൂഹമാണ്. തികഞ്ഞ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സഭയിലുണ്ടായത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കുന്ന ഇത്തരം സമീപനം അംഗീകരിക്കാനാകില്ല. സ്പീക്കറുടെ ഭാഗത്ത് നിന്നും ഉചിതമായ റൂളിങ് പ്രതീക്ഷിക്കുന്നു '_ കത്തിൽ പറയുന്നു.