
ന്യൂഡൽഹി: 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെ നടത്തുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നതായി റിപ്പോർട്ട്. പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് നിലവിലെ ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം തുടക്കത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ രാജ്യവ്യാപകമായി ആരംഭിച്ച സെൻസസ് നടപടികൾക്ക് തടസമുണ്ടാകാതിരിക്കാനായി പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
സെൻസസ് വിവരശേഖരണത്തിനും തിരഞ്ഞെടുപ്പ് ചുമതലകൾക്കും ഒരേ വിഭാഗം സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ട സാഹചര്യമുള്ളതിനാൽ ഭരണപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. അതേസമയം, ക്രമസമാധാന സാഹചര്യം പരിഗണിച്ച് മണിപ്പൂരിൽ പ്രത്യേക തീയതി നിശ്ചയിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ഇതുസംബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിയാലോചന നടത്തുമെന്നാണ് വിവരം.
അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, സെൻസസും തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം മുന്നോട്ടുപോകുന്നതിലെ പ്രായോഗിക വെല്ലുവിളികളാണ് തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം പരിഗണിക്കാൻ പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










