
തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ തലസ്ഥാന നഗരിയിൽ പുതിയ വാടകവീട്ടിലേക്ക് താമസം മാറ്റി. ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ പിണറായി പാർട്ടി ഫ്ലാറ്റിലേക്കോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കോ പോകാതെ ബേക്കറി ജംക്‌ഷനിൽ വത്സല നഴ്‌സിങ് ഹോമിന് സമീപത്തുള്ള വാടക വീട്ടിലേക്ക് പോകുകയായിരുന്നു മുൻ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇനിയുള്ള ദിവസങ്ങളിൽ കുടുംബസമേതം ഈ വീട്ടിലായിരിക്കും പിണറായി വിജയന്റെ താമസം. നേരത്തെ എകെജി സെന്ററിന് സമീപമുള്ള ചിന്ത ഫ്‌ളാറ്റിലേക്ക് അദ്ദേഹം മാറുമെന്നായിരുന്നു സൂചന. അതിനായി അവിടെ ഉപയോഗിച്ചിരുന്ന ഫ്‌ളാറ്റ് വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് നഗരമധ്യത്തിൽ പുതിയ വാടകവീട് സജ്ജമാക്കുകയായിരുന്നു.
അതേസമയം, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ കന്റോൺമെന്റ് ഹൗസ് ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. നവീകരണ പ്രവർത്തനങ്ങൾക്കായി ക്ലിഫ് ഹൗസ് ഒഴിയേണ്ട സാഹചര്യം നിലനിൽക്കുന്നതിനാലാണ് നിയമസഭയിലേക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കുമായി സൗകര്യപ്രദമായ നഗരമധ്യത്തിലെ വാടകവീട് തിരഞ്ഞെടുത്തതെന്നാണ് വിവരം.











