02:44pm 19 September 2026
NEWS
വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമെന്ന് പിണറായി വിജയൻ; സിഎംആർഎൽ കൈമാറിയ പണത്തിന് നികുതി അടച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തൽ


09/09/2026  06:14 PM IST
nila
വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമെന്ന് പിണറായി വിജയൻ; സിഎംആർഎൽ കൈമാറിയ പണത്തിന് നികുതി അടച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തൽ

പത്തനംതിട്ട: മകൾ വീണയ്ക്ക് ലഭിച്ച പണം സേവനത്തിന് ലഭിച്ച പ്രതിഫലമാണെന്നും ഇടപാടുകളെല്ലാം ഔദ്യോഗികമായും നിയമപരമായുമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണം അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും ഇതിന് ആവശ്യമായ നികുതികളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാന്നാറിൽ നടന്ന പാർട്ടി പരിപാടിയിലായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

പഠനം പൂർത്തിയാക്കിയതിന് പിന്നാലെ ലോകത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നിൽ വീണ ജോലി ചെയ്തിരുന്നതായി പിണറായി പറഞ്ഞു. വിവാഹശേഷമാണ് ആ ജോലി അവസാനിപ്പിച്ചത്. തുടർന്ന് വിദേശരാജ്യങ്ങളിലടക്കം ജോലി ചെയ്തിരുന്നു. അവിടെ തുടർന്നിരുന്നെങ്കിൽ ഉയർന്ന ശമ്പളത്തിലേക്ക് എത്താൻ വീണയ്ക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നീട് മറ്റൊരു കമ്പനിയിൽ ജോലി ചെയ്തശേഷമാണ് വീണ സ്വന്തമായി ഐടി കമ്പനി ആരംഭിച്ചതെന്നും പിണറായി പറഞ്ഞു. വ്യക്തികൾക്കും വിവിധ സ്ഥാപനങ്ങൾക്കും കമ്പനി ഐടി സേവനങ്ങൾ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് സിഎംആർഎല്ലുമായുള്ള ഇടപാടും നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

സിഎംആർഎൽ നൽകിയ തുക വീണയുടെ കമ്പനി നൽകിയ സേവനത്തിനുള്ള പ്രതിഫലമായിരുന്നുവെന്നും ഇക്കാര്യം രഹസ്യമായിരുന്നില്ലെന്നും പിണറായി പറഞ്ഞു. തുക അക്കൗണ്ട് വഴിയാണ് കൈമാറിയത്. കമ്പനിയുടെ അക്കൗണ്ടിൽ ഉൾപ്പെടുത്തിയ പണത്തിന് നിയമപ്രകാരമുള്ള നികുതിയും അടച്ചിട്ടുണ്ട്. അതിനാൽ ഇടപാടുകളിൽ നിയമവിരുദ്ധതയുണ്ടെന്ന ആരോപണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വീണയുടെ കമ്പനിക്ക് പണം ലഭിച്ച സമയത്ത് മുഹമ്മദ് റിയാസ് തന്റെ മകളുടെ ഭർത്താവായിരുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാൽ തനിക്കുവേണ്ടി പണം സ്വീകരിച്ച ശേഷം വീണ അത് റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്ന തരത്തിലാണ് ഇഡി കണ്ടെത്തലെന്ന് അദ്ദേഹം ആരോപിച്ചു. വർഷങ്ങൾക്ക് ശേഷമാണ് റിയാസ് വീണയുടെ ഭർത്താവായതെന്നും പിണറായി പറഞ്ഞു.

ഇഡിയെപ്പോലുള്ള അന്വേഷണ ഏജൻസി ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു.

വാർത്തകൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു. താൻ ജീവിച്ച ജീവിതം കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാം. തന്റെ വ്യക്തിജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമർഷവും രോഷവും വിദ്വേഷവും പകയും തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാർത്തകൾ നിരത്തിയതുകൊണ്ട് തന്റെ വ്യക്തിജീവിതം തകർന്നുപോകില്ലെന്നും പിണറായി വ്യക്തമാക്കി. രാഷ്ട്രീയ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായ വിഷയങ്ങളെ നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img