01:28am 23 May 2026
NEWS
പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലെന്ന് സിപിഎം യോ​ഗത്തിൽ വിമർശനം
22/05/2026  09:05 PM IST
NILA
പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലെന്ന് സിപിഎം യോ​ഗത്തിൽ വിമർശനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിൽ ആത്മപരിശോധന ശക്തമാകുന്നു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. സംസ്ഥാന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും എതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. 

പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലാണെന്നും വ്യക്തിപൂജയ്ക്ക് സമാനമായ പ്രവണതകൾ പാർട്ടിക്കുള്ളിൽ വളർന്നുവെന്നുമാണ് ചില അംഗങ്ങൾ ആരോപിച്ചത്. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാര്യക്ഷമമായി നയിച്ച പാർട്ടിയെ എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ദുർബലമാക്കിയെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. വിവിധ ജില്ലകളിൽ ചില നേതാക്കൾ ഏകാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ഇതിനിടെ, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ പോളിറ്റ് ബ്യൂറോ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയതായി കേന്ദ്ര കമ്മിറ്റി യോഗത്തെ നേതൃത്വം അറിയിച്ചു. എന്നാൽ ഈ തീരുമാനത്തോട് പാർട്ടിക്കുള്ളിൽ ചിലർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തൽ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയിൽ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയിൽ വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വലിയതോതിൽ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ മാറ്റം വേണമെന്ന ജനവികാരം മനസിലാക്കാനായില്ല. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് പ്രചാരണം ചെറുക്കാനായില്ല. സംസ്ഥാനത്തെ സംഘടന ദൗർബല്യം പരിഗണിക്കാൻ വിശാല കൂടിയാലോചന വേണം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും സിപിഎം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ല. സംസ്ഥാനത്ത് താഴേതട്ടു മുതൽ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.

പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺഗ്രസ് ഇളവു നല്കിയത് മുഖ്യമന്ത്രി എന്ന നിലയ്ക്കാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങൾ പിബിയിൽ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിന് അംഗീകാരം നല്കിയതെന്നും സിസി യോഗത്തിൽ ജനറൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ചില അംഗങ്ങൾ യോഗത്തെ അറിയിച്ചേക്കും. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തിൽ ഇനി പുനപരിശോധന ഉണ്ടാകില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഇതുവരെ സിസി യോഗത്തിൽ ഒറ്റക്കെട്ടായാണ് വിവിധ വിഷയങ്ങളിൽ നിലപാട് സ്വീകരിച്ചിരുന്നത്. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ നേതാക്കൾക്കുള്ള വ്യത്യസ്ത നിലപാടും സിസി യോഗത്തിൽ പ്രകടമാകാനുള്ള സാധ്യത തള്ളാനാകില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img