
ന്യൂഡൽഹി: 'പന്നിക്കശാപ്പ്' തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇരയുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കിയ ശേഷം അവരുടെ മുഴുവൻ സമ്പാദ്യവും അടിച്ചുമാറ്റന്ന രീതിയാണ് 'പിഗ് ബുച്ചറിങ് സ്‌കാം' (പന്നിക്കശാപ്പ് തട്ടിപ്പ്). ഈ തട്ടിപ്പിന് ഇരകളാകുന്നവർക്ക് മൂഴുവൻ സമ്പാദ്യവും നഷ്ടമാകും. തൊഴിൽരഹിതർ, വീട്ടമ്മമാർ, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് പന്നിക്കശാപ്പ് തട്ടിപ്പ് രീതി.
2016-ൽ ചൈനയിലാണ് ഊ തട്ടിപ്പുരീതി ആദ്യം റിപ്പോർട്ടുചെയ്യുന്നത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകാർ കൂടുതൽ ദുരുപയോഗംചെയ്യുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്. തട്ടിപ്പുതടയാൻ, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങൾ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ട്.
ഇരകളുമായി ആത്മബന്ധം സ്ഥാപിച്ച ശേഷമാണ് ഈ തട്ടിപ്പ് നടത്തുന്നത്. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ആദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങും. പന്നികൾക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നൽകി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്.











