
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും വർധിപ്പിച്ചതായി പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ധനവിലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ വർധനയാണിത്. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.51 രൂപയായും ഡീസലിന്റെ വില 92.49 രൂപയായും ഉയർന്നു.
ഈ മാസം മെയ് 15-ന് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ചിരുന്നു. തുടർന്ന് മെയ് 19-ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലവർധന പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ സിഎൻജിയുടെ വിലയും കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും അതിനെത്തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവുമാണ് വിലവർധനയ്ക്ക് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വർധന.










