
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉൾപ്പെട്ട സിപിഎം നേതാക്കൾക്കെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് കോൺഗ്രസ്. കേസിലെ ശിക്ഷാവിധി അറിഞ്ഞശേഷം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാക്കൾ അഭിഭാഷകരുമായും തുടർനടപടികളെ പറ്റി ചർച്ചയും നടത്തി. മുതിർന്ന അഭിഭാഷകരുമായി കൂടി ആലോചിച്ച് മറ്റുള്ള നടപടികൾ സ്വീകരിക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട 10 പേരെ ഒഴിവാക്കിയതിനെതിരെ അപ്പീൽ പോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ തന്നെ ഉചിതമായ നടപടികൾ സ്വീകരിക്കും. പ്രതികൾക്ക് കൂടുതൽ ശിക്ഷ വാങ്ങി കൊടുക്കുന്നതിനുള്ള ഇടപെടലുകൾ നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് , എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ , ജനറൽ സെക്രട്ടറി ദീപ്തി മേരി വര്ഗീസ് , നേതാക്കളായ ഐ കെ രാജു, ജോസഫ് വാഴക്കൻ, കെ പി ധനപാലൻ, ജയ്സൺ ജോസഫ്, ടി എം സകീർ ഹുസൈൻ , അബിൻ വർക്കി ,കൃപേഷിന്റെ പിതാവ് കൃഷ്ണൻ, ശരത്ത് ലാലിന്റെ മാതാവ് ലത, സഹോദരിമാരായ അമൃത, കൃഷ്ണപ്രിയ, അഭിഭാഷകരായ പത്മനാഭൻ, ബാബുരാജൻ, പൊല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് പി കെ അരവിന്ദാക്ഷൻ, ശ്രീകുമാർ, പത്മകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.










