
ന്യൂഡൽഹി:കോടതിവിധികൾ വിമർശനാതീതമല്ലെന്നും നീതിന്യായ വ്യവസ്ഥയുടെ തീരുമാനങ്ങളിലെ ശരിതെറ്റുകൾ വിശകലനം ചെയ്യാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ സുപ്രീംകോടതിയുടെ തന്നെ മുൻകാല വിധികളെ വിമർശിച്ചുകൊണ്ട് ഉൾപ്പെടുത്തിയ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി തള്ളിക്കൊണ്ടാണ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ നിലപാട് വ്യക്തമാക്കിയത്.
നഗരങ്ങളിലെ ചേരിനിവാസികളെ 'കൈയേറ്റക്കാർ' എന്ന് വിശേഷിപ്പിച്ച മുൻപത്തെ കോടതി നടപടികളെ പാഠപുസ്തകത്തിൽ വിമർശിച്ചിരുന്നു. പാവപ്പെട്ടവരുടെ ഭാഗം കേൾക്കാതെ അവരെ കുടിയൊഴിപ്പിക്കുന്നത് നീതിയല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ പാഠപുസ്തകത്തിൽ വന്നത് കോടതിയെ അവഹേളിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഈ വാദത്തെ തള്ളിയ കോടതി, ഒരു വിധി പുറത്തുവന്നു കഴിഞ്ഞാൽ അത് പൊതുസമൂഹത്തിന്റെ സ്വത്താണെന്നും അതിലെ പ്രായോഗികതയും നിയമവശങ്ങളും ചർച്ച ചെയ്യപ്പെടുന്നത് ആരോഗ്യകരമായ കീഴ് വഴ ക്കമാണെന്നും ഓർമ്മിപ്പിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം കോടതിവിധികൾക്കും ബാധകമാണ്. വിധികർത്താക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സിനെ ബോധപൂർവം തകർക്കാൻ ശ്രമിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഇത്തരം വിമർശനങ്ങൾ കുറ്റകരമല്ല. മറിച്ച്, നിയമം സാധാരണക്കാരിലേക്ക് എത്തുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പൗരന്മാർ സംസാരിക്കുന്നത് ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കുകയേ ഉള്ളൂവെന്നും കോടതി നിരീക്ഷിച്ചു. വിധികൾ ജനകീയ ബോധ്യങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിക്കപ്പെടുന്നത് സുതാര്യത വർദ്ധിപ്പിക്കുമെന്നും, പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനെക്കുറിച്ചുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ പൗരന്മാർക്ക് പൂർണ്ണ അവകാശമുണ്ടെന്നും വ്യക്തമാക്കുന്നതായിരുന്നു പരമോന്നത നീതിപീഠത്തിന്റെ ഈ നിലപാട്.











