
കോന്നി: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും പൊലീസ് താത്കാലികമായി വിട്ടയച്ചു. പരാതിക്കാരിയുടെ മൊഴിയിലും ലഭ്യമായ സാഹചര്യത്തെളിവുകളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിൽ വിശദമായ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനാരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ മൊഴിയിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് നീങ്ങാൻ ആവശ്യമായ തെളിവുകളുടെ അഭാവവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് കസ്റ്റഡിയിലുണ്ടായിരുന്നവരെ താത്കാലികമായി വിട്ടയക്കാൻ പൊലീസ് തീരുമാനിച്ചത്.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും ഇതുവരെ അറസ്റ്റിന് മതിയായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. കൂടുതൽ തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു










