
പത്തനംതിട്ട: കുമ്പനാട് കോയിപ്പുറം സ്വദേശിനിയായ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മ തോമസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ടിജോ തോമസും കൊല്ലം സ്വദേശിനിയായ റിൻസി മോളുമാണ് അറസ്റ്റിലായത്.
ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന ടിജോ, റിൻസിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ പൊന്നമ്മ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ടിജോ അമ്മയെ മർദിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പൊന്നമ്മയുടെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ടിജോയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. കേസിൽ ടിജോയെയും റിൻസി മോളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









