05:29pm 12 August 2026
NEWS
ലോക്സഭയിൽ പ്രതിപക്ഷ ബഹളം; നീറ്റ് ചർച്ചയിൽ തർക്കം; എഫ്സിആർഎ ബിൽ ജെപിസിക്ക്
12/08/2026  04:37 PM IST
nila
ലോക്സഭയിൽ പ്രതിപക്ഷ ബഹളം; നീറ്റ് ചർച്ചയിൽ തർക്കം; എഫ്സിആർഎ ബിൽ ജെപിസിക്ക്

ന്യൂഡൽഹി∙ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേർന്നപ്പോൾ നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ ചർച്ച ചെയ്യാമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. എന്നാൽ നീറ്റ് വിഷയത്തിനൊപ്പം അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പും ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ സഭയിൽ ബഹളം ശക്തമാകുകയും നടപടികൾ നിർത്തിവയ്ക്കുകയുമായിരുന്നു. ലോക്സഭ നാളെ രാവിലെ വീണ്ടും ചേരും.

അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിൽ എത്തിയില്ല. നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ സ്പീക്കറെ അറിയിച്ചതായി സർക്കാർ വ്യക്തമാക്കി. വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക്

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു. ഈ സമ്മേളനത്തിൽ തന്നെ പാസാക്കാൻ ലക്ഷ്യമിട്ടിരുന്ന ബിൽ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.

ബിൽ ന്യൂനപക്ഷങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഡിഎംകെ നേതാവ് ടി.ആർ. ബാലുവും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ന്യൂനപക്ഷങ്ങൾക്ക് എതിരാണ് ബില്ലെന്ന ആരോപണം വെറും പ്രചാരണം മാത്രമാണെന്ന് കിരൺ റിജിജു പറഞ്ഞു. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

‘ഉടൻ സഭയിലെത്താം’; അമിത് ഷായുടെ ഉറപ്പ്

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ഡൽഹിയിൽ പൊലീസ് നടത്തിയ നടപടിയെക്കുറിച്ച് സഭയിൽ വിശദീകരണം നൽകാൻ അമിത് ഷാ സന്നദ്ധത അറിയിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വിഷയത്തിൽ ചർച്ച നടത്താമെന്നും വിശദമായ പ്രസ്താവന നൽകാമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ അമിത് ഷായുടെ വാഗ്ദാനം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അംഗീകരിച്ചില്ല. ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിക്ക് ഉത്തരവിട്ടത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ലുങ്കിവാല’ പരാമർശം; മുണ്ടുടുത്ത് പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ

അതേസമയം, രാജ്യസഭയിലും പ്രതിഷേധം ശക്തമായി. സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ ബിജെപി എംപി ‘ലുങ്കിവാല’ എന്ന പരാമർശം നടത്തിയതിനെതിരെയാണ് ഇടത് എംപിമാർ പ്രതിഷേധിച്ചത്. മലയാളിയായതിൽ അഭിമാനമുണ്ടെന്നും സഭയിലെ ഒരു അംഗം തന്നെ അപമാനിച്ചെന്നും ബ്രിട്ടാസ് പറഞ്ഞു. ഒരു സംസ്കാരത്തെയും അപമാനിക്കരുതെന്ന് സഭാധ്യക്ഷൻ റൂളിങ് നൽകി. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു. ‘ലുങ്കിവാല’ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ പ്രതിപക്ഷ എംപിമാർ മുണ്ടുടുത്താണ് ഇന്ന് സഭയിലെത്തിയത്. സഭാ കവാടത്തിലും എംപിമാർ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img