
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ജനുവരി 20ന്. ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തിൽ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ പ്രായവും മാതാപിതാക്കൾക്ക് ഒറ്റ മകളാണെന്നതും ഉൾപ്പെടെ പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ താൻ ബിരുദാനന്തര ബിരുദധാരിയാണെന്നും വീണ്ടും പഠിക്കണമെന്നാണ് ആഗ്രഹമെന്നും കോടതിയെ അറിയിച്ചു.
ഇന്നു രാവിലെ 11 മണിയോടെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്. കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്മ എഴുതിനൽകി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയുംചെയ്തിരുന്നു.










