
നെയ്യാറ്റിൻകര ഷാരോൺ രാജ് കൊലക്കേസിൽ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാംപ്രതി നിർമ്മല കുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കുറ്റവിമുക്തയാക്കി. കാമുകനായ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. സൈനികനെ വിവാഹം കഴിക്കാനായിരുന്നു യുവതി കാമുകനെ കൊലപ്പെടുത്തിയത്.
2022 ഒക്ടോബർ 14 നാണ് ഗ്രീഷ്മ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർത്തിയ കഷായം നൽകിയത്. തുടർന്ന് ആരോഗ്യനില വഷളായ യുവാവ് ഒക്ടോബർ 25 ന് മരിച്ചു. ഇതിന് പിന്നാലെ ഷാരോണിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം.










