02:44pm 11 August 2026
NEWS
പണ്ഡിറ്റ് കറുപ്പന്‍ എല്ലാവരിലും ആവേശം ഉണര്‍ത്തിയ നേതാവ് : മുഖ്യമന്ത്രി വി.ഡി.സതീശന്‍
10/08/2026  11:49 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പണ്ഡിറ്റ് കറുപ്പന്‍ എല്ലാവരിലും ആവേശം ഉണര്‍ത്തിയ നേതാവ് : മുഖ്യമന്ത്രി വി.ഡി.സതീശന്‍
HIGHLIGHTS

അഖില കേരള ധീവര സഭ എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍  സംഘടിപ്പിച്ച പണ്ഡിറ്റ് കെ.പി.കറുപ്പന്റെ 142-ാം ജന്മദിനാഘോഷവും,  കൊച്ചി നിയമ സഭയില്‍ എം.എല്‍.സി ആയതിന്റെ 100-ാം വാര്‍ഷിക ആഘോഷവും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.
ശിവദാസ് നാരായണന്‍, കൊടിക്കുന്നില്‍ സുരേഷ്, വി ദിനകരന്‍, എംവി വാരിജാക്ഷന്‍, മന്ത്രി അബ്ദുല്‍ ഗഫൂര്‍,  കെ.കെ.തമ്പി, ഹൈബി ഈഡന്‍ എം.പി, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ടി ജെ വിനോദ് എംഎല്‍എ, ജെ വിശ്വംഭരന്‍, കൊച്ചി മേയര്‍ അഡ്വ.വി.കെ. മിനിമോള്‍ എന്നിവര്‍ സമീപം.

 

കൊച്ചി  : പണ്ഡിറ്റ് കറുപ്പന്‍ എല്ലാവരിലും ആവേശം ഉണര്‍ത്തിയ അതുല്യ നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. അഖില കേരള ധീവര സഭയുടെ ആഭിമുഖ്യത്തില്‍
എറണാകുളം പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് കെ.പി.കറുപ്പന്റെ 142-ാം ജന്മദിനാഘോഷവും, അദ്ദേഹം കൊച്ചി നിയമ സഭയില്‍ എം.എല്‍.സി ആയതിന്റെ 100-ാം വാര്‍ഷിക ആഘോഷവും,1978-ല്‍ 10 അവാന്തര വിഭാഗങ്ങളെ ധീവര എന്ന പൊതുനാമധേയത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന്റെയും ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിന്നോക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും, സാമ്പത്തികവുമായ ഉന്നമനത്തിന് വിദ്യഭ്യാസമാണ് ഏക ഉപാധിയെന്ന് കണ്ടെത്തി അതിനായി കഠിനാധ്വാനം ചെയ്ത മഹത് വ്യക്തിയാണ് പണ്ഡിറ്റ് കറുപ്പന്‍. 
കവി, പണ്ഡിതന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമ നിര്‍മ്മാണ സഭയിലെ അംഗം, പിന്നോക്ക ജന വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റത്തിനായി പോരാടിയ അതുല്യ പ്രതിഭ, സംസ്‌കൃതം പഠിക്കുകയും, അതില്‍ പണ്ഡിതനാകുകയും ചെയ്ത വ്യക്തി. പഠനകാലയളവില്‍ നേരിട്ട ജാതി പ്രശ്‌നത്തിന്റെ കൂടി അനുഭവത്തില്‍ ജാതി ചൂഷണത്തിനെതിരായി വലിയ പോരാട്ടം നയിച്ച വ്യക്തി. കൊച്ചി നിയമ നിര്‍മ്മാണ സഭയിലെ അംഗം എന്ന നിലയില്‍ പിന്നോക്ക ജന വിഭാഗം അനുഭവിക്കുന്ന പ്രയാസങ്ങളെ വളരെ ഫലപ്രദമായി അവതരിപ്പിക്കുകയും, അതിലൂടെ പിന്നോക്ക ജനവിഭാഗങ്ങളെകൂടി സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ മഹാപ്രതിഭ. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച അദ്ദേഹത്തിന് കവിത, പ്രഭാഷണം, നിയമ സഭയിലെ പ്രസംഗങ്ങള്‍ എന്നിവയിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.ഏറ്റവും കൂടുതല്‍ വര്‍ഷം ലോകസഭാംഗം ആയിരിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എം.പി.യെ ചടങ്ങില്‍ ആദരിച്ചു. 

കെ.കരുണാകരന്‍ സര്‍ക്കാര്‍ ആരംഭിച്ചതും എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ തുടര്‍ന്നുവന്നതുമായ മണ്ണെണ്ണ സബ്‌സീഡി ഉള്‍പ്പെടെയുള്ള മുഴുവന്‍ ക്ഷേമപ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാരും തുടരുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്ന മത്സ്യതൊഴിളാകള്‍ക്ക് അര്‍ഹമായ പുനഃരധിവാസം ഉറപ്പാക്കുമെന്നും, കൂടാതെ ഉള്‍നാടന്‍ മത്സ്യതൊഴിളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആനൂകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ധീവര സഭ 50 ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ നിവേദനം പഠിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ.വി.എം.അബ്ദുള്‍ ഗഫൂര്‍ ഉറപ്പ് നല്‍കി.

ധീവരസഭാ പ്രസിഡന്റ് എം.വി.വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ.അബ്ദുള്‍ ഗഫൂര്‍,ഹൈബി ഈഡന്‍ എം.പി, എംഎല്‍എമാരായ രാജീവ് ചന്ദ്രശേഖര്‍,ടി.ജെ.വിനോദ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ.വി.കെ.മിനിമോള്‍, ധീവര സഭ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി.ദിനകരന്‍, സംസ്ഥാന സെക്രെട്ടറിമാരായ കെ.കെ തമ്പി, പി .എം സുഗതന്‍,പി.ഗോവിന്ദന്‍,സംസ്ഥാന ട്രഷറര്‍ പി.വി.ജനാര്‍ദ്ദനന്‍, എം.വത്സലന്‍, എ.ആര്‍ ശിവജി,  ശാന്തി മുരളി, സുലഭ പ്രതീപ്, അനില്‍ ബി കളത്തില്‍, സുനില്‍ മടപ്പള്ളി, ഷാജു തലാശ്ശേരി, ജെ വിശ്വംഭരന്‍, കെ എം മണി, എ ദാമോദരന്‍, കെ വി സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img