
ഗാസ: ഇസ്രയേലിൽ തടവിൽ കഴിയുന്നതിനിടെ ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായെന്ന് വെളിപ്പെടുത്തി പലസ്തീൻ യുവതി. നാലു തവണ ബലാത്സംഗത്തിനിരയായെന്നും നായകളെയും ലൈംഗിക ഉപകരണങ്ങളെയും തന്നിൽ പ്രയോഗിച്ചെന്നും യുവതി പറയുന്നു. ജയിൽമോചിയായ ശേഷം പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തുവിട്ട പ്രസ്താവനയിലാണ് യുവതി ജയിലിൽ അനുഭവിച്ച കൊടുംക്രൂരതകൾ വ്യക്തമാക്കുന്നത്.
തന്നെ നിർബന്ധിച്ച് വിവസ്ത്രയാക്കിയെന്നും അതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും യുവതി പറയുന്നു. പ്രാർത്ഥനയ്ക്കുള്ള അവസരം പോലും നിഷേധിച്ചു. തന്റെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇസ്രയേലി സൈനികർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. 42 വയസ്സുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.
‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. വസ്ത്രം മാറ്റി നഗ്നയാക്കി വിഡിയോ ചിത്രീകരിച്ചു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു.
സൈനികർ എന്നോട്, വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി. എന്റെ നെഞ്ചും തലയും അതിൽ അമർത്തിവച്ചു. കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകൾ ബലമായി വേർപെടുത്തി. ഒരു മനുഷ്യൻ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ നിലവിളിക്കാൻ തുടങ്ങി. അവർ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകൾ മൂടിക്കെട്ടി.
എന്താണ് തോന്നിയതെന്ന് എനിക്ക് വിവരിക്കാൻ കഴിയില്ല. ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു. അവർ എന്നെ ബലാത്സംഗം ചെയ്തതിനുശേഷം, ഞാൻ ഒരു മുറിയിൽ ഒറ്റയ്ക്കായിരുന്നു. കൈകൾ കിടക്കയിൽ കെട്ടി മണിക്കൂറുകളോളം വസ്ത്രമില്ലാതെ കിടന്നു. മൂന്നു ദിവസം ആ മുറിയിൽ ഞാൻ നഗ്നയായിരുന്നു. മൂന്നാം ദിവസം, അവർ വാതിൽ തുറന്ന് എന്നെ നോക്കുകയും എന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒരു സൈനികൻ എന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതിനിടെ എനിക്ക് ആർത്തവം വന്നു. അപ്പോഴേക്കും എന്നോട് വസത്രം ധരിക്കാൻ പറഞ്ഞു. മറ്റൊരു മുറിയിലേക്ക് മാറ്റി’’ – യുവതി പറയുന്നു.











