എന്താ സഖാവേ ഇങ്ങിനെ ...?

പാര്‍ട്ടിസമ്മേളനത്തിലെ വിമര്‍ശനങ്ങൾക്കപ്പുറം പാലക്കാട്ടെ സ്ഥിതിഗതികൾ വഷളാണ്
പാലക്കാട് : മുൻമന്ത്രി എ.കെ. ബാലൻ എയറിലാണ്. സീനിയര്‍ നേതാവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. കാര്യങ്ങൾ സംസാരിക്കുമ്പോൾ വകതിരിവ് വേണം. നേതാക്കൻമാര്‍ക്ക് ഓരോരോ ഗീര്‍വാണങ്ങൾ തട്ടിവിട്ടശേഷം അങ്ങ് പോയാൽ മതി. ജനങ്ങൾക്ക് മുന്നിൽ ഉത്തരംമുട്ടുന്നതും നാണം കെടുന്നതും ഞങ്ങളാണ്. ക്യാപ്സൂൾ പാര്‍ട്ടിക്കാര്‍ക്ക് ദഹിക്കും. ജനങ്ങൾക്ക് പുച്ഛമാണ് – സി.പി.എം. പാലക്കാട് ജില്ലാസമ്മേളനത്തിലാണ് ബാലനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങൾ വന്നത്.
ബി.ജെ.പി. ബാന്ധവം വെടിഞ്ഞ സന്ദീപ് വാര്യര്‍ ക്രിസ്റ്റൽ ക്ലിയര്‍ സഖാവാകും എന്ന് ബാലൻ ചാടിക്കയറി പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. വെള്ളം തിളയ്ക്കുംമുമ്പ് അരി ഇട്ടതിന് തുല്യമായിരുന്നു ബാലന്റെ കമന്റ്. അദ്ദേഹം മുമ്പ് നടത്തിയ ഈനാംപേച്ചി, മരപ്പട്ടി പ്രയോഗങ്ങളും പാര്‍ട്ടിയെ അടിമുടി പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇങ്ങിനെ പോയാൽ പാലക്കാട്ട് കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഏറെക്കുറേ ഉറപ്പാണെന്ന് സഖാക്കൻമാര്‍ മുന്നറിയിപ്പ് നൽകി.
പാര്‍ട്ടിസമ്മേളനത്തിലെ വിമര്‍ശനങ്ങൾക്കപ്പുറം പാലക്കാട്ടെ സ്ഥിതിഗതികൾ വഷളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ ജില്ലയിൽ എടുത്തുകാട്ടാവുന്ന ഒരു ഡൈനാമിക് മുഖം മന്ത്രി എം.ബി. രാജേഷിന്റേതാണ്. ബ്രൂവറി അഴിമതി കേസിൽ രാജേഷിന് കുരുക്കുമുറുകിയാൽ ഒരുപക്ഷേ അത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകിടംമറിക്കുമെന്നും പാലക്കാട്ടെ സഖാക്കൾ ഭയക്കുന്നു.
Photo Courtesy - Google











