
ഇന്ത്യക്കാരുടെ കഴുത്തറുക്കുമെന്ന ഭീഷണിയുമായി പാക് സൈനിക ഉദ്യോഗസ്ഥൻ. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമീഷന് മുമ്പിൽ സംഘടിച്ച ഇന്ത്യക്കാർക്ക് നേരെയായിരുന്നു ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്തിന്റെ ഭീഷണി. കഴുത്തറുക്കുമെന്ന ആംഗ്യം കാണിച്ച തൈമൂർ റാഹത്ത്, പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാൻറെ ചിത്രം പതിച്ച ബോർഡ് ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
കേണൽ തൈമൂർ റാഹത്ത് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിക്കലിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥർ ഉച്ചത്തിൽ പാട്ട് വെക്കുകയും ബഹളം വെക്കുകയും ചെയ്തു. പാകിസ്ഥാൻ കശ്മീരികൾക്കൊപ്പമാണെന്ന് എഴുതിയ ബാനർ കെട്ടിടത്തിൽ കെട്ടിയിരുന്നു.
ജനങ്ങൾ ദുഃഖത്തിലായിരിക്കുമ്പോൾ ഉച്ചത്തിൽ സംഗീതം വെച്ചതിലും പാക് സൈനിക ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പ്രവൃത്തിയിലും പ്രതിഷേധക്കാർ അപലപിച്ചു. നീതിക്ക് വേണ്ടിയുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഉച്ചത്തിൽ സംഗീതം വെച്ച പാക് അധികൃതരുടെ നടപടി അപമാനകരം. ലോകം ദുഃഖിപ്പിക്കുമ്പോൾ എംബസിയുടേത് മാന്യതയില്ലാത്ത നടപടിയാണ്. പാകിസ്താൻ പിന്തുണക്കുന്ന ഭീകരർ നടത്തിയ ആക്രമണത്തെ ആഗോളതലത്തിൽ അപലപിക്കുന്നുണ്ടെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.











