
കേരളത്തിൽ നിലവിൽ തങ്ങുന്നത് 102 പാകിസ്ഥാൻ പൗരന്മാർ. ചികിത്സാ സംബന്ധമായെത്തിയവരാണ് ഇവരിൽ പകുതി പേരും. വ്യാപാര ആവശ്യങ്ങൾക്കായി കേരളത്തിലെത്തിയ പാകിസ്ഥാനികളുമുണ്ട്. കേരളത്തിലുള്ള മുഴുവൻ പാക് പൗരന്മാരോടും ഉടൻ രാജ്യം വിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ എത്തിയ പാക് പൗരന്മാർ ഈ മാസം 29ന് മുമ്പ് ഇന്ത്യ വിടണമെന്നാണ് നിർദ്ദേശം. മറ്റുള്ള വീസകളിൽ എത്തിയ പാകിസ്ഥാനികൾ ഈ മാസം 27ന് മുമ്പ് തന്നെ രാജ്യം വിടണമെന്നും നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉടനടി രാജ്യം വിടണമെന്ന് പാകിസ്ഥാൻ പൗരന്മാരോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അതേസമയം, ഇരുന്നൂറോളം പാകിസ്ഥാനികളാണ് തമിഴ്നാട്ടിലുള്ളത്. ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി. പാകിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.
വിദ്യാർഥി വീസയിലും മെഡിക്കൽ വീസയിലും എത്തിയവർ ഉൾപ്പെടെ മടങ്ങണം. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാകും. മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം വിലക്കില്ല.