
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരിൽ 104 പേരെ സൈനിക നടപടിയിലൂടെ പാക് സൈന്യം മോചിപ്പിച്ചു. ബലൂചിസ്താൻ ലിബറേഷൻ ആർമിയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ സൈനിക നടപടി തുടരുമെന്നും പാക് സൈന്യം അറിയിച്ചു. ഏറ്റുമുട്ടലിൽ 16 വിഘടനവാദികളും 30 സൈനികരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം.
ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൻഖ്വയിലെ പേഷാവറിലേക്കു പോകുകയായിരുന്ന ജാഫർ എക്‌സ്പ്രസാണ് ആക്രമിച്ചത്. ഗുദലാറിനും പീരു കൊനേരിക്കുമിടയിൽ എട്ടാംനമ്പർ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടനവാദിസംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുക്കുകയായിരുന്നു. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിൻ മാർഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു.











