
പാകിസ്ഥാനിലെ അഞ്ച് നഗരങ്ങളിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദും ലഹോറും ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാനിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ സ്ഫോടനം നടക്കുന്നത്. ഇസ്ലാമാബാദ്, ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത് എന്നാണ് റിപ്പോർട്ട്. അതേസമയം, പാക് സൈനിക കേന്ദ്രങ്ങൾക്കു നേരേ ഇന്ത്യ ആക്രമണം നടത്തിയെന്നും പാകിസ്ഥാൻ ആരോപിക്കുന്നു.
റാവൽപിണ്ടി വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്നും പാകിസ്ഥാൻ സൈന്യം ആരോപിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാന്റെ മുന്നറിയിപ്പ്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇന്നലെ രാത്രിയിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ, അവയെല്ലാം വ്യോമപ്രതിരോധ സംവിധാനത്തിലൂടെ ഇന്ത്യ തകർത്തു. അതേസമയം, നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണം തുടരുകയാണ്.
യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തെ തുടർന്ന് വ്യോമാതിർത്തി പൂർണമായും അടക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്. ‘നോട്ടിസ് ടു എയർമെൻ’ (എൻഒടിഎഎം) വഴിയാണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടയിൽ വ്യോമാതിർത്തി തുറന്നിടുന്ന പാക്കിസ്ഥാന്റെ നടപടി രാജ്യാന്തര വ്യോമഗതാഗതത്തിനു ഭീഷണിയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.