
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ശക്തം. അഫ്ഗാനിലെ കാബൂൾ, കാണ്ഡഹാർ, പഖ്തിയ പ്രവിശ്യകളിലെ താലിബാൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ പാക്കിസ്ഥാൻ ശക്തമായ വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ ആക്രമണങ്ങളിൽ രണ്ട് ബ്രിഗേഡ് ബേസുകൾ തകർന്നതായി റിപ്പോർട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല.
അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി അഫ്ഗാൻ സൈന്യം പാക്കിസ്ഥാന്റെ അതിർത്തി പോസ്റ്റുകൾക്കു നേരെ ആക്രമണം ശക്തമാക്കി. പാക്ക് അതിർത്തിയിലെ 12 ലധികം സൈനിക പോസ്റ്റുകൾ താലിബാൻ സേന പിടിച്ചെടുക്കുകയും എട്ട് സൈനികരെ കൊല്ലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെടുന്നതെന്ന് അഫ്ഗാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ തോർഖാം അതിർത്തി ക്യാമ്പിലേക്ക് നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും അഫ്ഗാൻ വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഡ്യൂറൻഡ് രേഖ മേഖലയിലെ പഖ്തിയ, ഖോസ്ത് പ്രദേശങ്ങളിൽ പാക്കിസ്ഥാനു നേരെ ശക്തമായ തിരിച്ചടി ഒരുങ്ങുന്നുവെന്ന് താലിബാന്റെ ഉപവക്താവ് ഹംദുല്ല ഫിത്രത്ത് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ആക്രമണം നടത്താൻ ഭീകരചാവേർ സംഘങ്ങൾ സജ്ജമെന്നാണ് റിപ്പോർട്ട്. സ്ഫോടക ജാക്കറ്റുകൾ, ബോംബുകളേറ്റ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കാണ് ചാവേറുകൾ തയാറെടുക്കുന്നത് എന്നാണ് അഫ്ഗാന്റെ ബക്തർ വാർത്താ ഏജൻസി അറിയിക്കുന്നത്.











