
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്. സുരക്ഷാ ഏജൻസികളാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. നാലുപേരിൽ മൂന്നു പേരുടെ പേരുകളും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരാണ് ചിത്രത്തിലുള്ളതെന്നാണ് റിപ്പോർട്ട്. ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ചിത്രത്തിലുള്ള നാലുപേരുമെന്നും സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.
'ദി റെസിസ്റ്റൻസ് ഫ്രണ്ട്' എന്ന ഭീകരസംഘടനയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്. ഈ സംഘടനയിലെ അംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. നാല് ഭീകരരും ആയുധങ്ങളുമേന്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൽഹാം ഭീകരാക്രമണത്തിൽ ഇവർ നാലുപേർക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
അതിനിടെ, പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. ബാരാമുള്ളയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷൻ ടിക്ക' എന്ന പേരിലാണ് ബാരാമുള്ളയിൽ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്.











