
കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവ ദാനത്തിന്റെ മറവിൽ നടന്ന അവയവക്കച്ചവട കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിന് പിന്നിൽ വിദേശരാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് ശൃംഖല പ്രവർത്തിച്ചിരുന്നെന്ന സൂചനകൾ പൊലീസിന് ലഭിച്ചു. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സ്ഥാപനത്തെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം ആരംഭിച്ചു. കേസ് സങ്കീർണ സ്വഭാവമുള്ളതാണെന്നും എല്ലാ വശങ്ങളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമായിരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
2024-ൽ പുറത്തുവന്ന ‘സ്റ്റെമ്മ ക്ലബ്’ കേസിനോട് സാമ്യമുള്ള രീതിയിലാണ് ഇപ്പോഴത്തെ തട്ടിപ്പും നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അന്ന് മെഡിക്കൽ ടൂറിസത്തിന്റെ പേരിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി കണ്ടെത്തിയിരുന്നു. സമാന രീതിയിൽ, നജീബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ‘കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ വഴിയും പാവപ്പെട്ടവരെ വ്യാജരേഖകളുടെ സഹായത്തോടെ വിദേശത്തേക്ക് കൊണ്ടുപോയെന്ന സംശയമാണ് ശക്തമാകുന്നത്.
അവയവക്കച്ചവടത്തിനായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി വ്യാപക ശൃംഖല തന്നെ നജീബ് സൃഷ്ടിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിദേശ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കേണ്ടതിനാൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. നജീബിന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണത്തിലെ നിർണായക തെളിവായി മാറുന്നത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടേയും ആശുപത്രി അധികൃതരുടേയും മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കം തുടങ്ങി.










