
പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി., ഇന്നു പുലർച്ചെ 1.44നായിരുന്നു പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിലായിരുന്നു ആക്രമണം. ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇന്ത്യയുടെ കര - വ്യോമ- നാവിക സേനകൾ പങ്കാളികളായി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. മരണസംഖ്യ മുപ്പതായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
നീതി നടപ്പാക്കപ്പെട്ടുവെന്നായിരുന്നു തിരിച്ചടിക്ക് പിന്നാലെ സൈന്യത്തിൻറെ മറുപടി. പാകിസ്ഥാന് തിരിച്ചടി നൽകിയതിന് പിന്നാലെ ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഓപറേഷൻ സിന്ദൂർ എക്സിൽ മുഖ്യമന്ത്രിമാരും മറ്റുകേന്ദ്രമന്ത്രിമാരും പങ്കുവച്ചു.
ജെയ്ഷ മുഹമ്മദിൻറെ ശക്തികേന്ദ്രമായ ബഹവൽപുരിൽ ഉൾപ്പെടെയാണ് ഇന്ത്യന സൈന്യം ആക്രമണം നടത്തിയത്. നാവികസേന ഉൾപ്പടെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കുചേർന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് സൈന്യം വ്യക്തമാക്കി. അതിർത്തിയിലെ എല്ലാ വ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാണ്. മുസഫറബാദിലെ പാക് ഭീകരക്യാംപ് സൈന്യം തകർക്കുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം, ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയിൽ പാക് വെടിവയ്പ്പുണ്ടായി. പൂഞ്ചിലുണ്ടായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരുക്കേറ്റു. ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച പാക്കിസ്ഥാൻ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിസൈൽ പ്രതിരോധ സംവിധാനം സജ്ജമായെന്നും പാക് സൈന്യം അവകാശപ്പെട്ടു.











