
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക ദൗത്യത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് കരസേനാ ജവാൻമാരും ഒരു വ്യോമസേനാ ഉദ്യോഗസ്ഥനുമാണ് ദൗത്യത്തിനിടെ ജീവൻ നഷ്ടമായത്. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, വ്യോമസേന സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഈ ധീരരുടെ പേരുകൾ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ആദരിക്കുന്ന ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ 'ത്യാഗ് ചക്ര'യിൽ ആലേഖനം ചെയ്യും. 2025-ൽ വിവിധ സൈനിക ദൗത്യങ്ങൾക്കിടെ രാജ്യസേവനത്തിനിടെ ജീവത്യാഗം ചെയ്ത മറ്റ് സൈനികരുടെ പേരുകൾക്കൊപ്പമാണ് ഇവരെയും അനുസ്മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അതിർത്തി സംരക്ഷണത്തിനായി പരമോന്നത ത്യാഗം സഹിച്ച ഇവരുടെ സേവനത്തെ രാഷ്ട്രം ആദരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെയാണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ ഇന്ത്യ പരസ്യമാക്കിയിരുന്നില്ല. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നാലു ദിവസമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇരുരാജ്യങ്ങളിലെയും സൈനികനേതൃത്വം നടത്തിയ ചർച്ചകൾക്കു പിന്നാലെ മേയ് 10ന് വെടിനിർത്തുകയായിരുന്നു.










