
ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമനിർമ്മാണത്തിൽ നിരവധി പിഴവുകളുണ്ടെന്ന് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും ജെ.എസ്. ഖേഹറും. പാർലമെന്റിന്റെ സംയുക്ത സമിതിക്ക് മുൻപാകെയാണ് ഇരുവരും തങ്ങളുടെ ആശങ്കകൾ അറിയിച്ചത്.
നിലവിൽ പരിഗണനയിലുള്ള ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബില്ല്, 2024, തിരഞ്ഞെടുപ്പ് കമ്മീഷന് അമിതാധികാരം നൽകുന്നതാണെന്നും ഈ അധികാരത്തിന്മേൽ ഒരു മേൽനോട്ടവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഒരു നിയമസഭയുടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെങ്കിലും, അത്തരം തീരുമാനങ്ങളിൽ പാർലമെന്റിനും കേന്ദ്ര മന്ത്രിസഭയ്ക്കും ഇടപെടാൻ അധികാരം നൽകണമെന്ന് ജസ്റ്റിസ് ഖേഹർ നിർദ്ദേശിച്ചു.
അതോടൊപ്പം, ഒരു നിയമസഭയുടെ കാലാവധി വെട്ടിക്കുറച്ചാൽ, ശേഷിക്കുന്ന കാലയളവിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്ന വ്യവസ്ഥയിലും ഇരുവരും ആശങ്ക പ്രകടിപ്പിച്ചു. ശേഷിക്കുന്ന കാലയളവ് ഒരാഴ്ചയോ മൂന്ന് മാസത്തിൽ താഴെയോ ആണെങ്കിൽ പോലും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇത് ബില്ലിന്റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് 'ശേഷിക്കുന്ന കാലയളവ്' എത്രയാണെന്ന് പാർലമെന്റ് കൃത്യമായി നിർവചിക്കണമെന്നും അല്ലാത്തപക്ഷം അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
ഈ വിഷയത്തിൽ നേരത്തെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയും സമാനമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ സമിതി സ്വാഗതം ചെയ്യുന്നുണ്ടെന്നും, ബിൽ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും സമിതി അധ്യക്ഷൻ പി.പി. ചൗധരി പറഞ്ഞു.











