
പാലക്കാട്ട് ജോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് ഇന്നലെ രാത്രിയിൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും പിടിയിലായത്. മലപ്പുറം സ്വദേശിനി മൈമുന, കുറ്റിപ്പള്ളം സ്വദേശി എസ്. ശ്രീജേഷ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രഞ്ജിത്തിനെയും പിടികൂടിയത്. സംഭവത്തിൽ ഏഴുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെയാണ് കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മൈമൂനയുടെ വീട്ടിൽ പൂജ ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ജ്യോത്സ്യനെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും നഗ്നനാക്കിയ ശേഷം മൈമൂനയ്ക്കൊപ്പം നിർത്തി ഫോട്ടോ എടുക്കുകയുമായിരുന്നു.
ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവൻ വരുന്ന സ്വർണ്ണ മാലയും മൊബൈൽ ഫോണും 2000 രൂപയും കൈക്കലാക്കി. ഇരുപത് ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലും ബന്ധുക്കൾക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി. അല്പസമയത്തിനുശേഷം ഇവർ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യൻ കൊഴിഞ്ഞാമ്പാറ പൊലീസിൽ നൽകിയ മൊഴി.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രതീഷിൻ്റെ വീട്ടിൽ വച്ചാണ് സംഭവം. കവർച്ചയുടെ മുഖ്യ ആസൂത്രകനും പ്രതീഷാണെന്നാണ് സൂചന.











