
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കോക്രോച്ച് ജനത പാർട്ടിക്ക് പിന്നാലെ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഓഗി ജനത പാർട്ടി (ഒജെപി)യാണ്. പ്രശസ്ത കാർട്ടൂൺ പരമ്പരയായ “ഓഗി ആൻഡ് ദ കോക്രോച്ചസ്” ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒജെപി സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാകുന്നത്. ഇരു കൂട്ടായ്മകളും തമ്മിലുള്ള ട്രോൾ പോരാട്ടവും പരസ്പര വിമർശനങ്ങളും നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയുടെ രാഷ്ട്രീയ പശ്ചാത്തലമാണ് ഒജെപി പ്രധാനമായും ചർച്ചയാക്കുന്നത്. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് ഒജെപിയുടെ ആരോപണം. ഇതിന് പിന്തുണയായി, 2024-ൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് നന്ദി രേഖപ്പെടുത്തി ബോസ്റ്റണിലേക്ക് പോകുന്നതായി ദിപ്കെ പങ്കുവെച്ച ട്വീറ്റും അവർ പുറത്തുവിട്ടു.
“ഏത് ഇനത്തിലോ വലിപ്പത്തിലോപ്പെട്ട കോക്രോച്ചുകളായാലും അവയെ ഇല്ലാതാക്കുക” എന്നതാണ് തങ്ങളുടെ നിലപാടെന്ന് ഒജെപി പരിഹാസരൂപത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോക്രോച്ച് ജനത പാർട്ടിയുടെ ആശയവിനിമയ രീതികളെയും പ്രവർത്തനങ്ങളെയും വിമർശിക്കുന്ന നിരവധി പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിലൂടെ അവർ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, മൃഗക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. തെരുവുനായകൾക്ക് സൗജന്യ ചികിത്സ, കൂടുതൽ മൃഗസംരക്ഷണ കേന്ദ്രങ്ങൾ, ഭക്ഷണ വിതരണം, ദത്തെടുക്കൽ പ്രോത്സാഹനം തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തിയ മാനിഫെസ്റ്റോയും അവർ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവും ഒജെപി ഉയർത്തിയിട്ടുണ്ട്.
അടുത്തിടെ ആരംഭിച്ച ഈ സോഷ്യൽ മീഡിയ കൂട്ടായ്മ ഇതിനോടകം ഏകദേശം പതിനായിരത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. മറുവശത്ത്, കോക്രോച്ച് ജനത പാർട്ടി ഇതിനകം തന്നെ വൻ ജനപ്രീതി നേടി ഒരു കോടിയിലധികം ഫോളോവേഴ്‌സുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.










