
മന്ത്രവാദിയെന്നാരോപിച്ച് ആൾക്കൂട്ടം 35 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. യുവാവിന്റെ സ്വകാര്യഭാഗം മുറിച്ചെടുക്കുകയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡാമിൽ തള്ളുകയുമായിരുന്നു. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമവാസിയായ ഗോപാൽ എന്ന യുവാവിനെയാണ് ഒരുസംഘം ഗ്രാമവാസികൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാവിലെ ഹരഭാംഗി ഡാമിൽ നിന്നും പൊലീസ് മൃതദേഹം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നാണ് അതിക്രൂര കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ‘ബ്ലാക്ക് മാജിക്ക്’ മൂലമാണിതെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികളുടെ ആക്രമണം പേടിച്ചു യുവാവ് കുടുംബാംഗങ്ങളോടൊപ്പം സ്ഥലം വിട്ടിരുന്നു. എന്നാൽ ശനിയാഴ്ച തന്റെ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനായി ഗ്രാമത്തിൽ എത്തിയതായിരുന്നു യുവാവ്. ഇതിനിടെയാണു ആക്രമണം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി 14 ഗ്രാമവാസികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.











